മാവേലിക്കര: കല്ലുമല റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍പ്പെടുത്തി 50.85 കോടി ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. ബോറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി എം.എസ്. അരുണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
20.34 കോടി രൂപ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തിനും യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുമായി മാറ്റിയിരുന്നു. മേല്‍പ്പാലം നിര്‍മാണത്തിന് 2021ലെ സംസ്ഥാന ബജറ്റിലാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 38.22 കോടി രൂപ അനുവദിച്ചത്. ആര്‍ബിഡിസികെ നിര്‍മാണച്ചുമതല ഏറ്റെടുക്കുകയും സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
പുതുക്കിയ അടങ്കല്‍ പ്രകാരം മേല്‍പ്പാലം നിര്‍മാണത്തിന് പത്തുകോടി രൂപ അധികമായി വേണ്ടിവന്നു. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ കിഫ്ബി അധികൃതരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ കിഫ്ബി അധികത്തുക ഉള്‍പ്പെടെ 48.33 കോടി രൂപ അനുവദിച്ചു. ഇതില്‍ 10.69 കോടി രൂപ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി മാത്രം നല്കി.
2018-ലെ ഡല്‍ഹി ഷെഡ്യൂള്‍ഡ് റേറ്റ് (ഡിഎസ്ആര്‍) അനുസരിച്ചാണ് 2021-ല്‍ പദ്ധതിക്കായി ഫണ്ട് അനുവദിച്ചത്. 2021-ലെ ഡിഎസ്ആര്‍ പ്രകാരം തുക പുനര്നിര്ണയിച്ചപ്പോഴാണ് തുക 50 കോടിയിലധികമായി ഉയര്‍ന്നത്. പിന്നീട് പദ്ധതിയ്ക്കായി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഒരു കമ്പനി മാത്രമാണ് പങ്കെടുത്തതെന്നതിനാല് തുടര്‍ നടപടികളിലേക്ക് കടന്നില്ല. രണ്ടാമത് ടെന്‍ഡര്‍ ചെയ്തപ്പോള്‍ നാല് കരാറുകാര്‍ പങ്കെടുത്തു. കുറഞ്ഞ തുക രേഖപ്പെടുത്തിയ ആളെ തീരുമാനിച്ചെങ്കിലും സമര്‍പ്പിച്ച രേഖകളിലെ സാങ്കേതികപ്പിഴവു മൂലം അംഗീകരിക്കപ്പെട്ടില്ല.
കല്ലുമല മേല്‍പ്പാലം പദ്ധതിക്കായുളള മൂന്നാമത്തെ ടെന്‍ഡര്‍ നടപടിയിലാണ് കരാര്‍ ഏറ്റെടുക്കപ്പെട്ടത്. നിലവില്‍ സ്ഥലം ഏറ്റെടുക്കല്‍, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, റെയില്‍വേ ലൈനിന് മുകളിലൂടെയുള്ള ഭാഗത്തെ നിര്‍മാണം അടക്കമുള്ള പ്രവൃത്തികളുടെ മുഴുവന്‍ തുകയും ചെലവാക്കുന്നത് കിഫ്ബിയാണ്.
ഇടതു സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവായി മാറുകയാണ് കല്ലുമല റെയില്‍വേ മേല്‍പ്പാലം പദ്ധതിയെന്ന് എം.എസ്. അരുണ്‍ കുമാര്‍ എംഎല്‍എ പറഞ്ഞു. ഇത് മാവേലിക്കരയുടെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.